നീരയെ അറിയാം Mathrubhumi Agriculture

Posted on: 25 Aug 2013

ഏറെ കാലത്തെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം നാളികേരകര്‍ഷകര്‍ക്ക് പ്രതീക്ഷകളുമായി നീര വരികയാണ്.സംസ്ഥാനത്ത് പുതുമുഖമായതുകൊണ്ട് നീരയെ പരിചയപ്പെടാം:

കള്ള് ഉണ്ടാക്കാനായി തെങ്ങിന്‍പൂക്കുല ചെത്തിയെടുക്കുന്ന പൂക്കുലസത്ത് തന്നെയാണ് നീര. എന്നാല്‍, പുളിക്കാനനുവദിക്കാതെ നീര സംസ്‌കരിക്കേണ്ടതുകൊണ്ട് കൂടുതല്‍ ശ്രദ്ധയും വൈദഗ്ധ്യവും ചെത്തുന്നവര്‍ക്ക് വേണം.

ഉപഭോക്താവിന്റെ കൈകളിലെത്തുന്നത് സംസ്‌കരിക്കപ്പെട്ട നീരയാണ്, യഥാര്‍ഥ നീരയല്ല. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന നീരപാനീയം ‘കേരാമൃതം’ എന്നാണ് അറിയപ്പെടുന്നത്.

നീരയില്‍നിന്ന് ഉത്പാദിപ്പിക്കാവുന്ന ചക്കര, പഞ്ചസാര മുതലായവയ്‌ക്കൊക്കെ വിപണിയില്‍ വന്‍ പ്രിയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു തെങ്ങില്‍നിന്ന് ഒരു ദിവസം രണ്ടുലിറ്റര്‍ നീര ലഭിക്കും. എന്നാല്‍, നല്ല പരിചരണം ലഭിക്കുന്ന ആരോഗ്യമുള്ള തെങ്ങില്‍നിന്ന് അഞ്ചുലിറ്റര്‍ വരെ നീര ലഭിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

നീര എടുക്കുന്ന ഒരു തെങ്ങ് വര്‍ഷത്തില്‍ 1200 രൂപയിലധികം അറ്റാദായം നല്‍കും.

നീര എടുക്കുന്ന തെങ്ങില്‍ പിന്നീട് നാളികേര ഉത്പാദനവര്‍ധനയുണ്ടാകുമെന്ന് പഠനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതില്‍ ആല്‍ക്കഹോളിന്റെ അളവ് തീരേയില്ല. എന്നാല്‍, ശേഖരിച്ച് കഴിഞ്ഞതുമുതല്‍ പുളിക്കാന്‍ തുടങ്ങും. അതുകൊണ്ട് നീര ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉത്പാദനവും സംസ്‌കരണവും കര്‍ശനമായ നിയമമേല്‍നോട്ടത്തിലായിരിക്കും.

സംസ്‌കരിച്ച നീര ഒരു വര്‍ഷത്തോളം കേടുകൂടാതെ സൂക്ഷിച്ചുവെക്കാന്‍ സാധിക്കും.

ജലസേചനമുള്ള തെങ്ങുകളില്‍ കൂടുതല്‍ നീര ലഭിക്കും. വരള്‍ച്ചാമാസങ്ങളില്‍ കുറയും.

കുള്ളന്‍ ഇനങ്ങളേക്കാള്‍ നെടിയ ഇനങ്ങളില്‍നിന്ന് കൂടുതല്‍ നീര ലഭിക്കും. എന്നാല്‍, തെങ്ങിന്റെ അധികോത്പാദനശേഷിയും കുറഞ്ഞ പ്രായവും നല്ല പരിചരണവും കൂടുതല്‍ നീര ലഭ്യമാക്കും.

ഒരു മാസംകൊണ്ട് ഒരു പൂക്കുലയില്‍നിന്ന് 50 ലിറ്റര്‍ നീര ലഭിക്കുമെന്ന് കണക്കാക്കിയിട്ടുണ്ട്.

നാളികേര കര്‍ഷകരുടെ കൂട്ടായ്മകള്‍ക്ക് നീരയുടെ ഉത്പാദനത്തിലും സംസ്‌കരണത്തിലും വിപണനത്തിലും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.

ഐസ്‌ക്രീം, ബിസ്‌കറ്റ്, ചോക്കലേറ്റ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങളും നീരയില്‍നിന്ന് ഉത്പാദിപ്പിക്കാം.

ലഹരി തീരേയില്ലാത്ത ഈ സമ്പൂര്‍ണ ആരോഗ്യപാനീയം കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തിനും വന്‍ നേട്ടങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കെ.പി. ജയരാജന്‍,
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, കണ്ണൂര്‍

Leave a comment