യശ്വന്തപുരം – മംഗലാപുരം വണ്ടിയുടെ കന്നിയോട്ടം ഇന്ന്‌ mathrubhumi

ബാംഗ്ലൂര്‍: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച യശ്വന്തപുരം – മംഗലാപുരം – യശ്വന്തപുരം വണ്ടി ശനിയാഴ്ച ഓടിത്തുടങ്ങും. നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഈ വണ്ടിയുടെ കന്നിയോട്ടം നടക്കുന്നത്. നേരത്തേ, പലതവണ മാറ്റിവെച്ച ആദ്യ സര്‍വീസ് കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാകും.
രാവിലെ 11.30ന് സിറ്റി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം എട്ടില്‍ കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ വണ്ടി ഫ്ലാഗോഫ് ചെയ്യും. പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി, റോഡ് ഗതാഗത മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ന്യൂനപക്ഷകാര്യ മന്ത്രി കെ. റഹ്മാന്‍ ഖാന്‍, മന്ത്രി കെ. എച്ച്. മുനിയപ്പ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
കഴിഞ്ഞ ബജറ്റിലാണ് പാലക്കാട് വഴിയുള്ള ഈ വണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പല സാങ്കേതിക കാരണങ്ങളെത്തുടര്‍ന്ന് കന്നിയോട്ടം വൈകുകയായിരുന്നു. മെയ്, ജൂണ്‍ മാസങ്ങളില്‍ കന്നിയോട്ടമുണ്ടാകുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. അന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെന്ന കാരണം കാണിച്ച് മാറ്റിവെച്ചു.
പിന്നീട് വീണ്ടും തീയതി തീരുമാനിച്ചെങ്കിലും ആവശ്യത്തിന് കോച്ചുകളില്ലെന്ന കാരണത്താല്‍ കന്നിയോട്ടം വീണ്ടും മാറ്റിവെച്ചു. എന്നാല്‍ ട്രെയിന്‍ പാലക്കാട് വഴി ഓടിക്കുന്നതിന്റെ മുറുമുറുപ്പാണ് സര്‍വീസ് ഇത്രയും വൈകിയതിന് പിന്നിലെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്കുന്ന സൂചന. പാലക്കാടിന് പകരം അരസിക്കരെ, മൈസൂര്‍ റൂട്ടില്‍ കര്‍ണാടകത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തില്‍ ഓടിക്കണമെന്നാണ് കര്‍ണാടക ലോബിയുടെ ആവശ്യമെന്നാണ് പ്രധാന ആരോപണം.
16565 വണ്ടി ഞായറാഴ്ചകളില്‍ രാത്രി 11.45ന് യശ്വന്തപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 5.40ന് മംഗലാപുരത്തെത്തും. തിരിച്ച് (16566) മംഗലാപുരത്ത് നിന്ന് തിങ്കളാഴ്ചകളില്‍ രാത്രി എട്ട് മണിക്ക് പുറപ്പെട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് യശ്വന്തപുര
ത്തെത്തും.
ബാനസവാടി, കെ. ആര്‍. പുരം, ബങ്കാര്‍പ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

Leave a comment