മാതൃത്വം, ദൈവനിയോഗം, അതിജീവനം

ദിലീപ് പയ്യോർമലയുടെ വ്യത്യസ്തഭാഷാശൈലി കൊണ്ടും അവതരണ രീതിയിലെ പുതുമ കൊണ്ടും വായിക്കപ്പെടേണ്ട ഒരു കൃതിയാണ് “ഒരേ ഒരു പെൺമത ഗ്രന്ഥം ” .

പേരിൽ നിഴലിക്കുന്ന ആത്മീയതയുടെ അംശത്തെ പറ്റിയുള്ള മുൻധാരണകൾ ആദ്യ താളുകൾ പൂർത്തിയാക്കിയപ്പോൾ തന്നെ ഇല്ലാതെയായി. ഇതുവരെ എഴുതപ്പെട്ടിട്ടില്ലാത്ത പെൺമത ഗ്രന്ഥം എഴുതുമ്പോൾ അത് പെൺമത ഗ്രന്ഥമാണെന്നും അതിൽ ആത്മീയതക്കല്ല, മനുഷ്യജീവിതത്തിനാണ് പ്രാധാന്യം നൽകേണ്ടത് എന്നുമുള്ള നോവലിസ്റ്റിന്റെ തീരുമാനമാണ് ഈ നോവലിന്റെ മുഖ്യ ആകർഷകത്വം. സ്ത്രീപക്ഷ ചിന്തകൾ സൈദ്ധാന്തിക അടിത്തറയേക്കാൾ ഉപരി ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന രീതി പുസ്തകത്തിൻറെ തനിമ നിലനിർത്തുന്നതാണ്. ഇത് കേവലം സ്ത്രീകളുടെ മാത്രമല്ല അരികുവൽകരിക്കപ്പെട്ട എല്ലാ മനുഷ്യരെയും പ്രതിനിധാനം ചെയ്യുന്നതാണ് എന്നത് പുസ്തകത്തിൻറെ മറ്റൊരു പ്രത്യേകത. ഇതേ കഥാ പരിസരത്തിലുള്ള സൃഷ്ടികളിൽ നിന്നിതിനെ വ്യത്യസ്തമാക്കുന്നത് സർവ്വതല സ്പർശിയായ വിഷയാവതരണമാണ്. തീവ്രവാദവും മാംസ കലാപവും സിവിൽ കലാപവും വർഗീയതയും അടക്കം സമകാലിക ലോകത്ത് ചർച്ചാവിഷയം ആയിരിക്കുന്ന എല്ലാ സംഭവവികാസങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് കഥ നടക്കുന്ന കുരുവിമുക്ക് നമ്മുടെ ദേശം തന്നെ എന്ന പ്രതീതി ഉണർത്തുന്നു. നമുക്ക് തീർത്തും അപരിചിതമായ ഒരു മായിക ലോകത്തെ വരച്ചിടുകയല്ല മറിച്ച് നാം കേട്ടു മറന്നതോ കണ്ടതോ ആയ കഥാപാത്രങ്ങളെ കോർത്തിണക്കുകയാണ് കഥാകൃത്ത് എന്നത് ഈ നോവലിന് മാറ്റുകൂട്ടുന്നു.
യുവതയും പുസ്തകങ്ങളും തമ്മിലുള്ള അകലം വർദ്ധിക്കുന്നതിൻ്റെ കാരണമായി കണക്കാക്കപ്പെടുന്ന പുസ്തകങ്ങളിലെ യുവാക്കളുടെ പ്രാതിനിധ്യമില്ലായ്മ എന്ന പ്രശ്നത്തെ പരിഹരിക്കാനുള്ള ബോധപൂർവ്വമോ അല്ലാതെയോ നടന്ന ശ്രമവും പ്രശംസനീയമാണ്.

ഇതിൽ സ്ത്രീകളെ പ്രതികരണശേഷിയും വികാരങ്ങളും ഉള്ള മനുഷ്യരായി അവതരിപ്പിച്ചതും അവരുടെ സൗഹൃദങ്ങൾക്ക് നൽകിയ പ്രാധാന്യവും അവരിലെ ദയ കൊണ്ടാർദ്രമായ മനസ്സിനെയും അനുതാപ ഭാവത്തെയും അവരുടെ പര്യവേഷണങ്ങളെയും അവരിലെ അടങ്ങാത്ത ശക്തിയേയും അവതരിപ്പിച്ചത് വഴി സ്ത്രീകളെ കേവലം ദേവിയായോ ആരാധന പാത്രങ്ങളായോ അബലകളായോ ചിത്രീകരിക്കുന്ന രീതിയോടുള്ള എതിർപ്പ് പ്രഖ്യാപിക്കുക കൂടിയാണ് ഈ നോവലും നോവലിസ്റ്റും.

ജീവിതത്തിന്റെ ആവർത്തന സ്വഭാവവും കഥയിൽ കടന്നു വരുന്നുണ്ട്. പുത്രീദുഃഖം അനുഭവിക്കുന്ന മുംതാസിന്റെ കഥ കേട്ട് ദുബായിലേക്ക് വന്ന കാദംബരി തിരിച്ചു മടങ്ങുന്നത് കിത്താമിന് പുത്രി ദുഃഖം ഉണ്ടാക്കി നൽകി കൊണ്ടാണ് . അതുപോലെ അൽ നൂറിൽ ജോലി ചെയ്യുന്ന പ്രദീപ് ബിശ്വാസം അന്തേവാസിയായ കാദംബരിയും ജോലി എന്ന പ്രതീക്ഷയാൽ ചെയ്ത കഠിന യാത്രയിൽ തിരസ്കാരം ഏറ്റുവാങ്ങേണ്ടി വന്നവരാണ്. എന്നാൽ അതേ സമയം തന്റെ ജീവിതത്തിൽ ഒരു ജീവൻ പ്രദീപ് ബിശ്വാസ് രക്ഷിക്കുന്നു. കാദംബരി ആവട്ടെ ഒരു ജീവനെ ഇല്ലാതാക്കുന്നു.

നാം കണ്ടും കേട്ടുമറിഞ്ഞ കഥാപാത്രങ്ങൾ നോവലിൻറെ വലിയൊരു പ്രത്യേകതയാണ്. അൽനൂറിൽ ജോലിക്കാരായ അന്ത്രുവും പ്രദീപ് ബിശ്വാസും ജീവിതത്തിൻ്റെ രണ്ട് അറ്റങ്ങളിൽ ഉള്ള മനുഷ്യരാണ്. ദുർബല നിമിഷത്തിൽ തന്നെ കുടുംബജീവിതത്തിൽ വിള്ളൽ വരുത്തുന്ന തീരുമാനമെടുക്കുന്ന, ലഹരിയുടെയും ഫാൻ്റസിയുടെയും ഇടയ്ക്കുള്ള ജീവിതം തെരഞ്ഞെടുക്കുന്ന മാധവ് ഒരു പ്രതിനിധിയാണ് . ജോലിയിൽ ആത്മാർത്ഥത കാണിക്കുന്ന കുടുംബത്തെ ആവോളം സ്നേഹിക്കുന്ന കൃത്യമായ സമയം രണ്ടിനുമായി നൽകാൻ ശ്രമിക്കുന്ന മുസ്തഫ ഒരുത്തമനായ മനുഷ്യൻറെ പ്രതീകമാകുന്നു.മിന്നുന്നതെല്ലാം പൊന്നാണെന്ന് കാദംബരി അഭിപ്രായപ്പെടുന്ന ഡോക്ടർ ജാവേദ് പോലും നമുക്ക് പരിചിതനായി മാറുന്നു. ആരോഗ്യസ്ഥിതി മോശമായ അവസ്ഥയിൽ മറ്റൊരു മനുഷ്യനിലർപ്പിക്കാൻ കഴിയുന്ന പരമാവധി വിശ്വാസം ആരോഗ്യപ്രവർത്തകരിൽ അർപ്പിച്ച് ഓപ്പറേഷൻ തീയറ്ററിൽ കിടക്കുന്ന നാരായണമൂർത്തി പോലും ഒരു പ്രതീകമാണ് അന്യ നാട്ടിൽ വച്ച് പീഡനത്തിനും മരണത്തിനും ഇരയാകേണ്ടി വന്ന മോളി മാത്യു വാർത്തകളെ ഓർമ്മിപ്പിക്കുന്നു. ഭാര്യയുടെ ജീവൻ രക്ഷിക്കാൻ ഈ ലഹരി കടത്തുന്ന മാത്തനോട് നമുക്ക് അപകടകരമായ അലിവ് തോന്നുന്നു. ജയിലിൽ വച്ച് കാദംബരി കണ്ടുമുട്ടുന്ന ജുനൈന എന്ന പെൺകുട്ടിയുടെ മാനസികാവസ്ഥ പോലും വിശദമായി അവതരിപ്പിക്കുന്ന രീതി മറ്റുള്ളവരുടെ ഭാഗത്ത് ചിന്തിക്കാനുള്ള പ്രേരണ വായനക്കാരിൽ ഉണ്ടാക്കുന്നു. ഒരു രംഗത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന വെള്ളാരം കണ്ണുള്ള അഹൽ എന്ന താരതമ്യേന അപ്രസക്തമെന്ന് തോന്നും മട്ടിലുള്ള കഥാപാത്രവും നമ്മെ അവളെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

ഉപരിതല വായനയിൽ ദൃശ്യമാകും വിധം ദയാഭായി, കാദംബരി, ദീദി എന്നീ മൂന്ന് സ്ത്രീകളുടെ മാത്രം കഥയല്ലയിതെന്ന് സൂക്ഷ്മ വായനയിൽ മനസ്സിലാകും. നമ്മൾ ഇടപഴകിയതോ കേട്ട് പരിചയിച്ചതോ ആയ കഥാപാത്രങ്ങളെ ഒരു വലിയ കാൻവാസിൽ എത്തിച്ചു അവതരിപ്പിച്ച കഥ ഇതേ കാരണം കൊണ്ട് തന്നെ വായനക്കാരുമായി അടുക്കുന്നു.

വായനക്കാർക്കൊപ്പം സഞ്ചരിക്കുന്ന കേന്ദ്ര കഥാപാത്രം എന്ന ആശയത്തെ തള്ളിക്കളഞ്ഞുകൊണ്ട് എല്ലാ കഥാപാത്രങ്ങളുടെയും മാനസിക വ്യാപാരങ്ങളുടെ സഞ്ചരിക്കുന്ന കഥ വിശദാവതരണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ക്ലൈമാക്സിൽ തുടങ്ങുന്ന കഥയും ഒരേ അച്ചിലിട്ട് നിർമ്മിച്ചതല്ലാത്ത, വലുപ്പത്തിലും ഭാവത്തിലും വ്യത്യാസമുള്ള, അധ്യായങ്ങളും പുതുമയും സ്വാഭാവികപ്രതീതിയും ഉണർത്തുന്നു.

ആധുനികകാല സാമൂഹ്യാവസ്ഥയുടെ പശ്ചാത്തലത്തിൽ മനുഷ്യജീവിതത്തിൻ്റെ, പ്രധാനമായും സ്ത്രീ ജീവിതത്തിൻറെ അതിജീവന കഥയും പ്രയാണങ്ങളും അതി സമർത്ഥമായി അവതരിപ്പിച്ച ഈ കൃതി ഒരു പരീക്ഷണ ഗ്രന്ഥം എന്ന നിലയ്ക്കും വായിക്കപ്പെടാവുന്നതാണ്.

  • നിയതി ദർശൻ കാരാട്ട്

ഇലക്ഷൻ 2024

ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം വോട്ടിങ് പ്രായം എത്തുന്നതിനു മുൻപേ തന്നെ തന്നെ ഉറപ്പാക്കാൻ പറ്റിയ അപൂർവ്വമായ ഒരു അവസരമായിരുന്നു എൻഎസ്എസ് വളണ്ടിയർമാരെ പോളിംഗ് ബൂത്തുകളിൽ ഡ്യൂട്ടിക്കായി നിയോഗിക്കുന്ന ഉത്തരവോടെ വളണ്ടിയർമാർക്ക് ലഭിച്ചത്. അതുതന്നെയാണ് ഈ പ്രക്രിയയിൽ പങ്കാളിയാകുന്നതിലേക്ക് എന്നെ ആകർഷിച്ച ഘടകവും. ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ 24-ാം നമ്പർ ബൂത്തായ ജി എൽ പി സ്കൂൾ പെരുവച്ചേരിയിലെ ബൂത്ത് ആയിരുന്നു ഞാൻ ഡ്യൂട്ടിയ്ക്കായി തിരഞ്ഞെടുത്തത്. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ എൻഎസ്എസ് വളണ്ടിയർമാരെ നിയന്ത്രിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജയരാജ് സാറിന്റെ നിർദ്ദേശപ്രകാരം ഐഡി കാർഡ് കൈപ്പറ്റുന്നതിനായി ഞാനും തീർത്ഥയും തലേദിവസം തന്നെ അവിടെ എത്തിച്ചേരുകയും അവിടെനിന്ന് പ്രിസൈഡിങ് ഓഫീസറെ കാണുകയും ചെയ്തു. ഞങ്ങൾക്ക് ലഭിച്ച നിർദ്ദേശങ്ങളെപ്പറ്റിയുള്ള പ്രാഥമിക കാര്യങ്ങളെപ്പറ്റി അദ്ദേഹം ചോദിക്കുകയും ഞങ്ങളുടെ മറുപടിക്ക് ശേഷം ഞങ്ങൾ നിർവഹിക്കേണ്ടുന്ന ഡ്യൂട്ടികൾ അദ്ദേഹം വിശദീകരിച്ചു തരുകയും ആണ് ചെയ്തത്. അവിടുന്ന് ഐഡി കാർഡ് കൈപ്പറ്റിയ ശേഷം ഏറെ ആവേശത്തോടെ ആ തിരഞ്ഞെടുപ്പ് ദിനത്തിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു.

രാവിലെ ആറ് മുക്കാൽ ആയപ്പോഴേക്ക് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. അപ്പോഴേക്കും തന്നെ 902 വോട്ടർമാരുള്ള ആ ബൂത്തിൽ വോട്ടർമാരുടെ ഒരു വലിയ നിര തന്നെ കാണാൻ സാധിച്ചിരുന്നു രാവിലെ ജോലിക്ക് പോകാൻ തയ്യാറായി നിൽക്കുന്നവരാണവരെന്ന് മനസ്സിലായി. അവിടെയുള്ള ഹോം ഗാർഡും പ്രിസൈഡിങ് ഓഫീസറും നിർദ്ദേശിച്ചത് പ്രകാരം ക്യൂ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ഞങ്ങൾ ഏറ്റെടുത്തു. അതിനിടയിൽ പലരും ഞങ്ങളെ കണ്ട് വോട്ടിംഗ് പ്രായമായോ എന്ന് അതിശയിക്കുകയുണ്ടായി അവരോടൊക്കെ അല്ല ഞങ്ങൾ എൻഎസ്എസ് വളണ്ടിയർമാരാണ് ഞങ്ങൾ ഇലക്ഷൻ ഡ്യൂട്ടിയിലാണ് എന്ന് മറുപടി പറയുമ്പോൾ ഉണ്ടായ അഭിമാനം ഈ അനുഭവത്തെ കൂടുതൽ മനോഹരമാക്കി.
ഏതാണ്ട് 9 മണിയോടെ പ്രായമായവരും ശാരീരികാസ്വാസ്ഥ്യം അനുഭവിക്കുന്നവരും ബൂത്തിലേക്ക് എത്താൻ തുടങ്ങി. വളരെ വലിയ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും വോട്ട് ചെയ്യുക എന്നുള്ള അവരുടെ അവകാശം നിറവേറ്റാനായി വേദനകൾ പോലും വകവെക്കാതിരിക്കുന്ന അവരുടെ മനോഭാവം ഞങ്ങൾക്ക് വലിയ പ്രചോദനമായി. വേനൽചൂട് ഉച്ഛസ്ഥായിലായപ്പോഴും അവിടെയുള്ള എല്ലാവരുടെയും ആവേശം എടുത്തു പറയേണ്ടതായിരുന്നു. തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നു പോയവർ പോലും വളരെ ദൂരെയുള്ള വീട്ടിലേക്ക് തിരിച്ചുപോയി അത് എടുത്തു വന്നു വോട്ട് ചെയ്യുന്ന സാഹചര്യം പോലും ഉണ്ടായി. അവർക്ക് ചൂടോ വെയിലോ മുന്നിൽ നടക്കാനുള്ള ദൂരമോ ഒക്കെ വോട്ടവകാശം എന്ന പൗരാവകാശത്തിന് മുന്നിൽ അപ്രസക്തമായിരുന്നു. പ്രദേശവാസികളുടെ അകമഴിഞ്ഞുള്ള പ്രവർത്തനങ്ങൾ കാരണം, വീൽചെയർ സൗകര്യം അടക്കം സർവ്വവും സജ്ജമായിരുന്നു.. നാട്ടുകാരുടെയും പാർട്ടി പ്രവർത്തകരുടെയും വലിയ സഹായസഹകരണ സഹകരണങ്ങൾ ഉണ്ടായതിനാൽ വലിയ രീതിയിൽ ഞങ്ങൾക്ക് ഇടപെടലുകൾ നടത്തേണ്ട ആവശ്യം പോലും ആ സമയങ്ങളിൽ ഉണ്ടായിരുന്നില്ല. ഞങ്ങൾ ക്യൂ നിയന്ത്രിച്ചും നടക്കാൻ ബുദ്ധിമുട്ടുള്ളവരെ സഹായിച്ചും ഞങ്ങൾ കർമ്മനിരതരായി തുടർന്നു. വെയിലിന്റെ ചൂട് കൂടാൻ തുടങ്ങിയതിൽ പിന്നെ വോട്ടർമാരുടെ എണ്ണത്തിലും കുറവ് കാണാൻ സാധിച്ചു .പിന്നീട് വോട്ടർമാർ കുറച്ചു കുറച്ചായി വന്ന് വോട്ട് ചെയ്യുന്ന രീതി കാണാനായി. നാട്ടുകാരുടെ സഹകരണം മൂലം കൃത്യസമയത്ത് തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും സ്പെഷ്യൽ പോലീസ് ഓഫീസർക്കും എൻഎസ്എസ് വളണ്ടിയർമാർക്കും എല്ലാം ഭക്ഷണം ലഭിച്ചിരുന്നു. അതിനിടയ്ക്ക് അവിടെ കറണ്ട് പോയപ്പോൾ വളരെ മാതൃകാപരമായി വെബ്ക്യാം ഓപ്പറേറ്ററും ഹോം ഗാർഡും ഒക്കെ നടത്തിയ ഇടപെടലുകൾ കണ്ടതോടെ എങ്ങനെ ചടുലതയോടെ പ്രശ്ന പരിഹാരം നടത്തം എന്നതിനുള്ള ബാലപാഠങ്ങൾ ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. ഉച്ചയ്ക്ക് ശേഷം വന്നവരിൽ ശാരീരിക ബുദ്ധിമുട്ടുള്ളവരെ നടക്കാൻ സഹായിക്കാനും ഒപ്പം തന്നെ വോട്ടർമാർക്ക് കൃത്യമായി നിർദ്ദേശങ്ങൾ നൽകി വോട്ടിങ് പ്രക്രിയ എളുപ്പത്തിൽ ആക്കാനും ഞങ്ങൾക്ക് സാധിച്ചു. താരതമ്യേന ചെറിയ ബൂത്ത് ആയതിനാൽ പ്രവർത്തനങ്ങൾ എല്ലാം 6 മണിയോടെ പൂർണമായതിനാൽ ആറുമണിവരെയുള്ള അവിടുത്തെ കൃത്യമായ സേവനത്തിന് ശേഷം ഇലക്ഷൻ സുഗമമായും വളരെ ദ്രുതഗതിയിലും നടത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും സ്തുത്യർഹമായ സേവനമനുഷ്ഠിച്ച സ്പെഷ്യൽ പോലീസ് ഓഫീസറോടും ബൂത്തിലെ ദൃശ്യങ്ങൾ പ്രസ്തുത കേന്ദ്രങ്ങളിൽ ദൃശ്യമാക്കുന്നതിനായി പ്രവർത്തിച്ച വെബ്ക്യാം ഓപ്പറേറ്ററോടും ആ ബൂത്തിനെ മാലിന്യമുക്തമായി നിലനിർത്തിയ ഹരിത കർമ്മ സേന അംഗങ്ങളോടും നന്ദിയും യാത്രയും പറഞ്ഞു ഞങ്ങൾ ഇനിയങ്ങോട്ട് എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പോകുന്ന ആ വലിയ ദിനത്തിന്റെ കനമുള്ള ഓർമ്മകളുമായി ബൂത്തിൽ നിന്ന് ഇറങ്ങി. തിരിച്ചു പോകുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന് മഹോത്സവം എന്നു തന്നെ വിളിക്കാൻ സാധിക്കുന്ന ഈ തെരഞ്ഞെടുപ്പിലെ ഭാഗമാകാൻ സാധിച്ചതിലുള്ള കൃതജ്ഞത മാത്രം.

Niyati Darsan Karat
GHSS Naduvannur
Booth: GLPS Peruvachery