നാടന്‍പശുക്കള്‍ – ഡോ. എം. ഗംഗാധരന്‍നായര്‍

 

Mathrubhumi Agriculture


ഇന്ത്യയിലെ നാഷണല്‍ ബ്യൂറോ ആന്‍ഡ് അനിമല്‍ ജനറ്റിക് റിസര്‍ച്ച് എന്ന സ്ഥാപനം 34 ഇനങ്ങളെയാണ് നാടന്‍പശുക്കളുടെ കൂട്ടത്തില്‍ പെടുത്തിയിട്ടുള്ളത്. ഇതില്‍ കേരളത്തിലെ വെച്ചൂര്‍ പശുവും ഉള്‍പ്പെടും.

നാടന്‍പശുക്കളുടെ പാലുത്പാദനം വളരെ കുറവാണെങ്കിലും ഒരു ചെറിയ കുടുംബത്തിന് ഇത് മതിയാകും. മേന്മയുള്ള പാലും ലഭിക്കും. ഇവയ്ക്ക് രോഗപ്രതിരോധശക്തി വളരെ കൂടുതലായതുകൊണ്ട് രോഗങ്ങള്‍ വരുന്നത് കുറവാണ്. കുറച്ച് തീറ്റയും മതി. ഇവയുടെ പാലിലും വിദേശഇനം പശുക്കളുടേതിലും ജനിതകമായി ചില മാറ്റങ്ങള്‍ ഉണ്ട്.

പാലില്‍ വെള്ളം 87.7%, കാര്‍ബോഹൈഡ്രേറ്റ് 4.9%, (പഞ്ചസാര) കൊഴുപ്പ് 3.4%, പ്രോട്ടീന്‍ 3.3%, ലവണങ്ങള്‍ 0.7% എന്നിവ അടങ്ങിയിരിക്കുന്നു.

നാടന്‍പശുക്കളുടെ പാലിലുള്ള കൊഴുപ്പിന്റെ കണികകള്‍ വളരെ ചെറുതാണ്. വെച്ചൂര്‍ പശുക്കളില്‍ നടത്തിയ പഠനത്തില്‍, കൊഴുപ്പില്‍ അടങ്ങിയിരിക്കുന്ന ‘ഫോസ്‌ഫോലിപിഡ്’ വളരെ കൂടുതലുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഫോസ്‌ഫോലിപിഡ് തലച്ചോറിന്റെയും ഞരമ്പുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാണ്. ഇത് കുട്ടികള്‍ക്കും രോഗികള്‍ക്കും വളരെ ഗുണം ചെയ്യുന്നു.

പാലിന്റെ പ്രോട്ടീനിന്റെ വിഭാഗമായ ‘ലാക്ടോഫെറിനി’ല്‍ അടങ്ങിയിട്ടുള്ള ‘അര്‍ജിനിന്‍’ എന്ന അമിനോ ആസിഡ് കോശങ്ങളുടെ ഉത്പാദനത്തിനും മുറിവ് ഉണങ്ങുന്നതിനും ഹൃദ്രോഗം തടയുന്നതിനും പ്രതിരോധശക്തി കൂട്ടുന്നതിനും സഹായകമാണ്.

നാടന്‍പശുക്കള്‍
വെച്ചൂര്‍
സ്വദേശം കോട്ടയം ജില്ലയിലെ വെച്ചൂര്‍ എന്ന സ്ഥലം
പാലുത്പാദനം- ദിവസം രണ്ടര-മൂന്ന് ലിറ്റര്‍
ഉയരം- 85.87 സെന്റിമീറ്റര്‍
നീളം- 124 സെന്റീമീറ്റര്‍
തൂക്കം- 130 കിലോഗ്രാം
ഭക്ഷണം- പച്ചപുല്ലും കുറച്ച് തീറ്റയും (അരക്കിലോമുതല്‍ ഒരു കിലോവരെ)
കാസര്‍കോട് കുള്ളന്‍

സ്വദേശം- കാസര്‍കോടിന്റെ മലമ്പ്രദേശമായ പെരിയ, ബദിയടുക്ക
പാലുത്പാദനം- ദിവസം 2-3 ലിറ്റര്‍
ഉയരം- 95.83 സെ.മീ
തൂക്കം- 147 കിലോ
കിടാക്കള്‍- 10.5 കിലോ (ജനിക്കുമ്പോള്‍)
ആദ്യമദിലക്ഷണം 18-19 മാസത്തില്‍
ഇണ ചേര്‍ക്കേണ്ട സമയം- രണ്ടുമുതല്‍ രണ്ടര വയസ്സ്
ആദ്യകറവ- 33 മാസം മുതല്‍ 36 മാസം
പ്രസവങ്ങള്‍ തമ്മിലുള്ള അകലം -14 മാസം

വടകര ഡ്വാര്‍ഫ്

കോഴിക്കോട് ജില്ലയിലെ വടകരയ്ക്കും പരിസരങ്ങളിലും. ദിവസം 3-4 ലിറ്റര്‍ പാല്‍ നല്‍കും. കൊഴുപ്പ് കൂടിയ പാലാണിത്

ഹൈറേഞ്ച് ഡ്വാര്‍ഫ്
പീരുമേട് ഇടുക്കി, പാലക്കാട് ഹൈറേഞ്ചുകളില്‍ കാണുന്നവ. പച്ചപ്പുല്‍മാത്രം മതി. എങ്കിലും കുറച്ച് തീറ്റ നല്‍കുന്നത് നല്ലതാണ്. ഒരു വയസ്സുള്ളതിന് 100 സെ.മീറ്റര്‍ ഉയരവും 90 സെ.മീറ്റര്‍ നീളവും ഉണ്ടാകും.ഇവ പലനിറത്തിലും കാണുന്നു. ചുവപ്പും ചാരനിറവും സാധാരണയാണ്. ഉയര്‍ന്നുനില്‍ക്കുന്ന മുതുകും തൂങ്ങിനില്‍ക്കുന്ന പൂഞ്ഞയും ഇതിന്റെ പ്രത്യേകതയാണ്. പാലില്‍ കൊഴുപ്പിന്റെ അളവ് കൂടുതലുണ്ട്.

ചെറുവള്ളി പശുക്കള്‍
കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്ത് ചെറുവള്ളി എസ്റ്റേറ്റിന് സമീപപ്രദേശങ്ങളിലായി കാണുന്നു. കറുപ്പ്, തവിട്ട്, വെള്ള തുടങ്ങി വിവിധ നിറങ്ങളില്‍ ഇവയെ കാണാം.കൊമ്പ് ചെറുതും സൂചിയുടെ മുനപോലെ കൂര്‍ത്തതുമാണ്. കൊമ്പില്ലാത്ത മോഴകളുമുണ്ട്. വെച്ചൂറിനേക്കാള്‍ പൊക്കം അല്പം കൂടുതല്‍. നീണ്ടവാല്. ചെറിയ കുളമ്പ്, ചെമ്പന്‍ കണ്ണുകള്‍. ദിവസം മൂന്നുലിറ്റര്‍ പാല്‍ കിട്ടും. ജീവിതകാലത്ത് 15-17 തവണ പ്രസവിക്കും. വര്‍ഷത്തില്‍ ഒരു പ്രസവം.

ഏറ്റവും ചെറിയ പശു
ഗിന്നസ് റെക്കോഡ് പ്രകാരം നിലവില്‍ കാനഡയിലെ 83 സെ.മീറ്റര്‍ ഉയരമുള്ള ‘സ്വാലോ’ എന്ന പശുവാണ് ഏറ്റവും ചെറിയ പശു.മണ്ണുത്തി വെറ്ററിനറി കോളേജ് ജെനറ്റിക്‌സ് വിഭാഗത്തിലെ 79 സെ.മീറ്റര്‍ ഉയരമുള്ള ‘ഡയാന’യാണ് ഏറ്റവും ഉയരം കുറഞ്ഞ പശുവെന്നും കോഴിക്കോട്ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കായണ്ണയിലെ സൂര്യപ്രകാശ് വളര്‍ത്തുന്ന 72 സെ.മീറ്റര്‍ ഉയരമുള്ള ‘ഛോട്ടി'(കാസര്‍കോട് കുള്ളന്‍ ഇനം)യാണെന്നും കാസര്‍കോട് പെരളം ഫാമിലെ എന്‍. സുബ്രഹ്മണ്യപ്രസാദിന്റെ കാസര്‍കോട് കുള്ളന്‍ ഇനമായ 71 സെ.മീ. ഉയരമുള്ള ‘ബംഗാരി’യാണെ ന്നും വാദങ്ങള്‍ നിലവിലുണ്ട്. ഉയരം എന്തായാലും നാടന്‍ പശുക്കളുടെ പാലിന്റെ ഗുണവും നന്മയും മേന്മയും ഒരുപോലെയാണ്.


‘ഡോ. എം. ഗംഗാധരന്‍നായര്‍
മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍
മൃഗസംരക്ഷണവകുപ്പ്‌

ഡയറി ഫാമില്‍ നിന്ന് വൈദ്യുതിയും- ഡോ. ടി. പി സേതുമാധവന്‍

Mathrubhumi Agriculture

പശുവളര്‍ത്തലില്‍ ഉല്പാദനചിലവ് വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനുള്ള സാങ്കേതികവിദ്യക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലയളവില്‍ പാലിന്റെ വിലയിലുണ്ടായ വര്‍ദ്ധനവ് 56 % വും തീറ്റയുടെ വിലയിലുണ്ടായ വര്‍ദ്ധനവ് 220 ശതമാനവുമാണ്. പശുവളര്‍ത്തലില്‍ ലാഭകരമാക്കാന്‍ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്.

പാലും പാലുല്‍പ്പന്നങ്ങളും, ജൈവവളവും നിര്‍മ്മിച്ച് വിപണനം നടത്തുന്നതിലൂടെ പശുവളര്‍ത്തല്‍ കൂടുതല്‍ ലാഭകരമാക്കാം. തീറ്റപ്പുല്ല് കൃഷി ചെയ്യുന്നതിലൂടെ ഉല്പാദനചിലവ് കുറയ്ക്കാം.

ചാണകത്തില്‍ നിന്നും ഗോബര്‍ ഗ്യാസ് ഉണ്ടാക്കുന്ന സാങ്കേതികവിദ്യക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഗോബര്‍ ഗ്യാസ് ഉപയോഗിച്ച് വൈദ്യുതിയും സിലിണ്ടറില്‍ compressed പാചകവാതകവും നിര്‍മ്മിക്കുന്ന പുത്തന്‍ സാങ്കേതികവിദ്യ കൂടുതല്‍ വിപുലപ്പെട്ടുവരുന്നു. ഗോബര്‍ ഗ്യാസ് ശുദ്ധീകരിച്ച് Compressed Liquefied Gas ആയി സിലിണ്ടറില്‍ ലഭ്യമാക്കുന്ന പ്രക്രിയും വിപുലപ്പെട്ടുവരുന്നു.

ഗോബര്‍ ഗ്യാസില്‍ നിന്നും കുറഞ്ഞ ചിലവില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ വെറ്ററിനറി സര്‍വ്വകലാശാലയിലെ യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാമില്‍ ലാഭകരമായി ഉപയോഗിച്ചുവരുന്നു. ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഫാമില്‍ കറവ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനും ഇലക്ട്രിക് ബള്‍ബുകള്‍ കത്തിക്കുന്നതിനും ഉപയോഗിക്കുന്നു.

നാലുമാസമായി പ്രവര്‍ത്തിക്കുന്ന ഗോബര്‍ ഗ്യാസ് പ്ലാന്റില്‍ നിന്നും 800 യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഫാം മേധാവി ഡോ. അനില്‍ കെ.എസ് അഭിപ്രായപ്പെട്ടു. ഇതിലൂടെ ഫാമിലെ വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കുവാന്‍ സാധിച്ചിട്ടുണ്ട്.

25 ക്യുബിക് മീറ്റര്‍ ശേഷിയുളള ഗോബര്‍ ഗ്യാസ് പ്ലാന്റാണ് ഇതിനായി ഉപയോഗിക്കുന്നത്. ദിവസേന 200കി.ഗ്രാം ചാണകവും വെളളവും പ്ലാന്റിലേയ്ക്ക് കടത്തിവിടും. പ്ലാന്റില്‍ ഉല്പാദിപ്പിക്കുന്ന ഗോബര്‍ ഗ്യാസ് clarifier വഴി ശുദ്ധീകരിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ജനറേറ്ററിനു ഇന്ധനമായി ഉപയോഗിക്കുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ മണിക്കൂറില്‍ 4 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ഒരു മണിക്കൂറില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ 3½ – 4 ക്യുബിക് മീറ്റര്‍ ഗ്യാസ് അത്യാവശ്യമാണ്. പ്ലാന്റില്‍ നിന്നും 2 – 2½ മണിക്കൂര്‍ നേരത്തേക്ക് ആവശ്യമായ വൈദ്യുതിക്ക്‌വേണ്ട ഗ്യാസാണ് ഇപ്പോള്‍ ഉല്പാദിപ്പിക്കുന്നത്. കാലത്തും വൈകീട്ടും ഫാമിലെ വിവിധ ഷെഡുകളില്‍ പ്രവര്‍ത്തിപ്പിക്കുന്ന 1½ HP ശേഷിയുളള 2 കറവയന്ത്രങ്ങള്‍ 4 മണിക്കൂര്‍ ഇതിലൂടെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിലൂടെ ഏകദേശം 7 യൂണിറ്റോളം വൈദ്യുതി ലാഭിയ്ക്കാന്‍ കഴിയുന്നു.

ഗോബര്‍ ഗ്യാസ് പ്ലാന്റില്‍ നിന്നുളള സ്ലറി തീറ്റപുല്‍കൃഷിയ്ക്ക് ഉപയോഗിച്ചുവരുന്നു. പച്ചക്കറി, ഉദ്യാനകൃഷി എന്നിവയ്ക്കാവശ്യമായ ചാണകം ഉണക്കിപ്പൊടിച്ച് 20 കിലോ, 2½ കിലോ പാക്കറ്റില്‍ വില്‍പ്പന നടത്തിവരുന്നു.

ഒരു ഗോബര്‍ ഗ്യാസ് പ്ലാന്റ് കൂടി സ്ഥാപിച്ച് ഫാമിലേയ്ക്കും ഓഫീസിലേയ്ക്കും ആവശ്യമായ വൈദ്യുതി പൂര്‍ണ്ണമായിട്ടും ഉല്പാദിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ നടന്നുവരുന്നു.

5 – 8 പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് ഗോബര്‍ ഗ്യാസ് പ്ലാന്റിലൂടെ ഫാമുകള്‍ക്കാവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ക്ഷീര സംരംഭകര്‍ക്ക് മാതൃകയാക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡോ. അനില്‍ കെ. എസ് – 9446320200